Wednesday, 16 October 2013

കവിത ----അമാവാസി -------സതീശന്‍ മാവില -----

നിറഞ്ഞോരമാവാസിരാത്രിപോ ല്‍ എന്മനം ഇരുളില്‍ തപ്പിത്തടഞ്ഞേറുന്നുകിനാക്കള്‍തന്‍ പട്ടടപ്പറമ്പുകള്‍ താണ്ടി ജീവിതത്തിന്റെ ഭാസുര സുഖശൈത്യശൈലസൃന്ഗങ്ങള്‍ തേടി .

ജീവിതം വിരചിച്ചോരീയൊരു വഴിത്താര --
യെത്രയോ കിനാക്കള്‍ക്ക് പട്ടടയായീ നിത്യം 
കനകം മോഹിച്ചപ്പോള്‍ കിട്ടിയതെടുക്കാത്ത 
കള്ളനാണയം പക്ഷേ ;ഞാനതും സ്വരൂപിച്ചു.

വിജയം കൊയ്യാനായിട്ടിറങ്ങി പ്പുറപ്പെട്ടു 
തേടിയെത്തിയതെന്നും ഭീകര പരാജയം.
കാലുകളിടറാതെ വേച്ചുവേച്ചൊരുപാട് നടന്നൂ 
മനസ്സാണെന്‍ കൂട്ടിന്ന് ധൈര്യം തരാന്‍.

കര്‍മ്മ ബന്ധങ്ങള്‍ പാഴായ് തുരുമ്പിച്ചുടയുന്ന 
കാലത്തിന്‍ പടിവാതില്‍ കടന്നൂ -നിരാശകള്‍ 
ജീവിതം കൈമാറുന്ന പാഴ്പ്പറമ്പുകള്‍താണ്ടി 
കേവലം ഭോഗാലസ്യ രമ്യരാത്രികള്‍ തീര്‍ത്തു.
    ****   ****      ****
കരയാന്‍കണ്ണീരില്ലാക്കണ്ണുകളുണങ്ങുമ്പോള്‍, നെഞ്ചില്‍ വേനല്‍ക്കാറ്റിന്‍ താപമാര്‍ത്തലക്കുമ്പോള്‍, ചിരിക്കാന്‍ചുണ്ടില്‍ത്തത്തുംപുഞ്ചിരിപരുങ്ങുമ്പോള്‍,   പോകുവതെങ്ങോട്ടേക്ക്കാലമേനിന്‍കാലുകള്‍ ?
കനിവിന്‍ കണം വാര്‍ന്ന മാനവ മനങ്ങളില്‍ 
തിളക്കും വികാരത്തിന്‍ കാപശംനുരക്കുമ്പോള്‍ ,ചായംതേച്ചുണര്‍ത്തിയ മുഖങ്ങള്‍ വിശാലമീ യരങ്ങില്‍ സൌന്ദര്യത്തിന്‍ പൊയ്മുഖം ധരിക്കുമ്പോള്‍ , പാതയേതിനിയെത്രകാതം നാം നടക്കണം, തളരും പാദങ്ങള്‍ക്ക്  വിശ്രമമിനിയേതിടം ?

കൂരിരുട്ടുറയുന്ന ഭഗ്നഗഹ്വരങ്ങളില്‍ 
വാളും കൈബോംബുമായിരിക്കും നരാധമര്‍ 
മതവും രാഷ്ട്രീയവും ജാതിയും തിളക്കുന്ന 
വഴിയോരത്തില്‍ വെട്ടി മരിക്കാന്‍തയ്യാറായോര്‍ 
ശാന്തിയും സമാധാനം നിറയും മനസ്സുമി ന്നെത്രയോകാതം കാലചക്രത്തിന്‍ പിന്‍പേ മാഞ്ഞു.

ധരതന്‍ചാരിത്രത്തിന്‍പൂഞ്ചേലവലിച്ചൂരി,ഭോഗലോലരായ് തന്‍റെ കാമാദാഹത്തെത്തീര്‍ക്കേ--
തളരും മതേതര തത്വസംഹിത കാക്കാന്‍ ആര്‍ക്കുണ്ട്നേരം? മര്‍ത്ത്യമാനസംചിതല്‍തിന്നു!
     ****      ****        ****
നോവുകള്‍ ചേക്കേറുന്ന ജീവിതചിന്തക്കുമേല്‍ 
ചാരിനിന്നുറങ്ങുന്നു ഞാനുമെന്‍ സ്വപ്നങ്ങളും 
ധന്യമാം വിചാരത്തിന്‍ ചില്ലകളോടിച്ചുകൊ--
ണ്ടെത്തിടും വികാരങ്ങള്‍ ജീവന്റെ നെരിപ്പോടില്‍ 
മോഹഭംഗങ്ങള്‍ക്ക് ചിതതീര്‍ത്ത് കനലൂതി 
വേദന ജ്വലിപ്പിച്ച് തീക്കുണ്ഡമൊരുക്കുമ്പോള്‍ 
ആശിച്ചുപോകുന്നുഞാന്‍ ശൂന്യമാമാത്മാവിന്റെ 
മൂലയില്‍ നീറിത്തീരും ചോദ്യങ്ങള്‍ക്കൊരുത്തരം .

തച്ചുതച്ചുടച്ചുനാം  ഭൂമിയെ വസുന്ധരാ --
ദേവിതന്‍ചാരിത്ര്യവും സര്‍വതുംകവര്‍ന്നൂനാം 
സുന്ദര വിഭാതങ്ങള്‍ ചോരയില്‍മുക്കിക്കൊന്ന്‍ 
ചേതനമരവിക്കും കാളരാത്രികള്‍തീര്‍ക്കേ 
ബാക്കിവെച്ചേക്കാമോ നീമര്‍ത്ത്യാ ---മനുഷ്യര്‍ക്കായിട്ടിത്തിരി നിലാവിന്റെമാദക സൌന്ദര്യവും ;
ശ്വസിക്കാനല്പ്പംമാത്രം വായുവും,കിനാക്കളില്‍ കുളിക്കാനായെങ്കിലും കുളിരിന്‍ പൂഞ്ചോലയും; 
കിളികള്‍ക്കിരുന്നോന്നു പാടുവാന്‍ പുഷ്പിച്ചാടും 
പൂമരക്കൊമ്പും,കണ്ണിന്നിമ്പമായ് കതിരാടു-
മൊത്തിരിനെല്‍പ്പാടവും,വെള്ളാമ്പല്‍ക്കുളങ്ങളും 
മുത്തശ്ശി പാടും താരാട്ടീണവും,മുത്തശ്ശന്‍റെ -മടിശ്ശീലയില്‍തത്തും നുറുങ്ങുകഥകളും,
ചിരിയും കണ്ണീരുമുള്ളാര്‍ദ്രമാം ഹൃദയവും ,
കളിവാക്കോതാനല്പ്പം നര്‍മ്മബോധവുംമാത്രം!
രാവുകള്‍ നിദ്രാഹീനം ,പകലോ താപോന്മദം 
ചുറ്റുംവിലാപങ്ങള്‍ , എങ്ങോട്ട്പോകേണംഞാന്‍?


  

2 comments:

  1. തച്ചുതച്ചുടച്ചുനാം ഭൂമിയെ വസുന്ധരാ --
    ദേവിതന്‍ചാരിത്ര്യവും സര്‍വതുംകവര്‍ന്നൂനാം

    അതി തീഷ്ണമായ കവിത. ശക്തമായ ചിന്തകൾ. ആശംസകൾ നേരുന്നു

    ReplyDelete
  2. കവിതവായിച്ചതിന്നും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി

    ReplyDelete