Wednesday, 9 October 2013

കവിത -----മാംസക്കട ----പി.വി.ജി.നായര്‍

*******ഇന്ന് വധശിക്ഷാ വിരുദ്ധ ദിനം *****1973ല്‍ അന്തരിച്ച എന്റെ പിതാവ് പി.വി.ജി.നായര്‍  1955ല്‍ എഴുതിയ ഒരു കവിതയാണ് മാംസക്കട..എന്റെ വായനക്കാര്‍ക്കുവേണ്ടി ഞാന്‍ അതിവിടെ ക്കുറിക്കട്ടെ .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു .സതീശന്‍ഇരിട്ടി .
                              *****************
പശ്ചിമ ദിഗ് രാക്ഷസി ചക്രവാളമാം വാളാല്‍ 
കഷ്ടമേ !പകലോന്റെ തല കൊയ്തെറിഞ്ഞപ്പോള്‍ ,
തെറിച്ച ചെഞ്ചോരയില്‍ മുങ്ങിയ വിഹായസ്സി --
ലിരുളിന്‍ തിരശ്ശീലയിട്ടന്നു മൂടീ രാത്രി .

പാരിലീ ദുരന്തമാം നാടകം കണ്ടിട്ടാവാം 
മാറത്താഞ്ഞടിക്കയായ് സാഗരം തിരക്കൈയാല്‍ ;
പാടാതെ രാപ്പക്ഷിക ളെങ്ങോപോയ്‌ ഒളിക്കയായ് ;പെടിച്ചപോലെ നില്പ്പായ് മാമരങ്ങളും ദൂരെ .

വാനിന്റെ ദീര്‍ഘശ്വാസം പോലെയുണ്ടിടക്കിടെ 
വീശുന്നു മന്ദാനില നെങ്ങുനിന്നറിയാതെ ;
തീക്കട്ട ക്കണ്ണൂമിഴിച്ചെന്താവോ നോക്കീടുന്നു 
താരകങ്ങളേ നിങ്ങളീമണ്ണില്‍ദയനീയം !
           ***     ***        ***
കാലത്തിന്‍ കൈ വേലയാല്‍ പ്രാകൃത സ്വരൂപിയായ് 
നാല് ഭാഗത്തും താണ വേടുകളോടും കൂടി 
കൂറ്റനാം പെരാലൊന്ന പ്പാതതന്‍ വക്കില്‍ ക്കാണാം
നൂറ്റാണ്ടിന്‍ ചരിത്രത്തിന്‍ രക്ത സാക്ഷിയെ പ്പോലെ .

ആയതിന്‍ ചാരത്തായിട്ടുണ്ടൊരു മാംസക്കട 
വായ്‌ പിളര്‍ന്നിരിക്കുന്ന പ്രേതംപോലിരുളിങ്കല്‍ .
അന്ധകാരത്തിന്‍ കരി മായ്ക്കുവാന്‍ വിളക്കൊന്നു --
ണ്ടര്‍ദ്ധപ്രാണനായങ്ങു കത്തിക്കൊണ്ടെരിയുന്നു !

എന്തറിയുന്നൂ പാവം !നാളത്തെ കശാപ്പിന്നായ് 
ബന്ധിച്ചു വെച്ചോരാട്ടിന്‍ കുഞ്ഞതാ മരച്ചോട്ടില്‍ ;
ബുദ്ധനും മഹാത്മാവാം ഗാന്ധിയും പിറക്കയാ --
ലിദ്ധര പവിത്രമായ്‌ ത്തീര്‍ന്നതാണല്ലോ പണ്ടേ ;
എന്നാലു,മൃഷിനാട്ടി ലീവിധം പ്രാണിദ്രോഹ --
മന്നു തൊട്ടിന്നോളവും ചെയ്തു പോന്നല്ലോ മര്‍ത്ത്യന്‍ .
               ***         ***           ***
ശൂന്യമാം വിഹായസ്സി ലുയരും പൂങ്കോഴിതന്‍ 
ദീനരോദനം രാവിന്‍ മൂകത ഭഞ്ജിക്കുബോള്‍ ,
രക്ത കബളം ചുറ്റി നാളെയാ പ്പുലരിയാള്‍
രക്ത കുംഭവുമെടുത്തങ്ങെഴുന്നള്ളീടുമ്പോള്‍ ,
കത്തി കൊണ്ടറുത്തീടും നിന്‍ ഗള മോര്‍ക്കുമ്പോളെന്‍
മസ്തിഷ്ക സിരകളില്‍ ചലനം തോന്നീടുന്നൂ !
              ***           ***         ***
പുഞ്ചിരിപ്പൂവും കാട്ടി നില്‍ക്കുമാ മരച്ചോട്ടില്‍ 
സഞ്ചിത കുതൂഹലം നാളെയും പൂവല്ലികള്‍ .
കല്ലലിയിക്കും മട്ടില്‍ കിളികള്‍ പാട്ടും പാടി 
ച്ചില്ലകള്‍ തോറും പാറിപ്പറക്കും മുന്നേ പ്പോലെ ;
കഷ്ടമേ കഷ്ടം !നിന്റെ മാംസത്തിന്‍  ഘണഢങ്ങളെ 
ദുഷ്ടനാ നരനപ്പോള്‍ പണമായ് മാറ്റുന്നുണ്ടാം.

മേദുരാഹങ്കാരവുംദുരയും തിങ്ങിപ്പൊങ്ങി 
മാംസ ദാഹത്തെ പ്പോറ്റും മര്‍ത്ത്യ മാനസങ്ങളെ!
അമൃത കുംഭങ്ങളും ,തേനൊലിപ്പഴങ്ങളും ,
സമൃദ്ധമായെന്നുമീ കര്‍ഷക നാട്ടില്‍ ക്കിട്ടും 
കത്തുന്ന ജഠരാഗ്നി യിങ്കലെന്നാലും ഹാ!ഹാ!
രക്തതര്‍പ്പണം ചെയ്തേനിങ്ങള്‍ക്ക് മതിയാവൂ!
ജീവനൊന്നെകീടുവാന്‍ വയ്യാത്തകാലത്തോളം  
ജീവനെനശിപ്പിക്കാന്‍ നിങ്ങള്‍ക്കെന്തധികാരം?? 

No comments:

Post a Comment