Monday, 18 November 2013

ചിതല്‍ തിന്ന പുസ്തകം ----സതീശന്‍ഇരിട്ടി

വെളിച്ചമണക്കൂ സഖീ കിടക്കാം നമുക്കിനി -
പ്പായ വിരിക്കൂ തുറന്നിട്ട ജാലകമാടക്കുക 
കൂരിരുട്ടുറഞ്ഞൂറി നില്‍ക്കുമീരാവില്‍ സ്നേഹ 
ഗാഥ പാടിനീയെന്‍ നോവും മാനസമുറക്കുക .

കേവലം നരര്‍ നമ്മള്‍ ജീവിതം പോറ്റാനെന്തു 
പാടിത് ,തളരുന്നൂ മനസ്സും ശരീരവും .
ശരിയും തെറ്റും തമ്മില്‍ പോരുത്തപ്പെടാത്തപോല്‍
കൂട്ടലും കിഴിക്കലും നടത്തും നമ്മള്‍ നിത്യം ;
ശരിയാവില്ലീ ധര്‍മ്മ ജീവിതം നമുക്കൊരു നാളിലും 
ഭൂലോകത്തില്‍ കാപട്യം നിറയുബോള്‍ .

സുഖമായ് ജീവിക്കേണ മെന്നു നാം കൊതിക്കുബോള്‍ 
അസുഖം കൊരുത്തേറും ജീവിതം ശാപഗ്രസ്ഥം .
ചിരിയും കണ്ണീരും വാര്‍ന്നുണങ്ങി പ്പതംവന്ന 
മനസ്സില്‍ നൈരാശ്യത്തിന്‍ കള്ളിമുള്‍ ക്കൂട്ടം മാത്രം .

വിലയില്ലാത്തോര്‍ നമ്മള്‍ ,വിലപിക്കാനായ് മാത്രം 
പിറന്നോര്‍ മണ്ണില്‍ ,ജീവന്‍ ഭാരമായ് ചുമപ്പവര്‍ 
കാപട്യം കവര്‍ന്നാടും ഭൂമിയില്‍ കാലത്തിന്റെ 
കൈകളില്‍ കര്‍മ്മം-ധര്‍മ്മ മാര്‍ഗത്തില്‍ ചരിപ്പവര്‍ .
മനസ്സിനില്ലാസുഖം രാവുകളോരോദിനം 
കൊഴിഞ്ഞു വീഴുബോഴും പിന്നില്‍ പ്പിറക്കുന്ന 
പകലിന്നെരിവേനല്‍ ചൂടിലൂടെന്നെന്നെന്നും 
നഗ്ന പാദങ്ങള്‍ കൊണ്ടേ നടന്നു നീങ്ങുന്നൂനാം .
കിനാക്കളെത്രകാണുന്നൂ യാഥാര്‍ത്ഥ്യമാവാറില്ല 
യാതൊരു സ്വപ്നത്തിനും ചിറകുകള്‍ മുളക്കില്ല !

കരയാന്‍ വയ്യാതെന്നില്‍ കണ്ണുനീരോടുങ്ങുന്നൂ 
പറയാന്‍ വയ്യാതെന്നില്‍ വാക്കുകള്‍ പരുങ്ങുന്നൂ !
ചിരിക്കാന്‍ വയ്യാതെന്നില്‍ പുഞ്ചിരിയുണങ്ങുന്നൂ 
നടക്കാന്‍ വയ്യാതെന്‍റെ കാലുകളിടറുന്നൂ !

ജീവന്റെ ചിതല്‍തിന്ന പുസ്തകത്താളില്‍ --
കൂട്ടി വായിക്കാന്‍ കഴിയാത്ത വാക്കുകള്‍ പോലേ ജന്മം ;
മൂട്ടകളരിക്കുന്ന സ്വത്വ ബോധത്തിന്‍ 
തഴപ്പായയില്‍ ശ്വാസംമുട്ടി ക്കിടപ്പാണല്ലോ നമ്മള്‍ !

No comments:

Post a Comment