Wednesday, 16 January 2019

മുപ്പത്തി എട്ട് വർഷം  മുൻപ് എന്റെ ഇരുപത്തി നാലാം വയസ്സിൽ ഞാൻ എഴുതിയ ഒരു പ്രണയ കവിതയാണ് രാധികേ -- അന്ന് ഇരിട്ടിയിലെ കൃഷ്ണാ മെഡിക്കൽസ് എന്ന സ്ഥാപനത്തിൽ ജോലിചെയ്യുന്നതിനിടെ മെഡിക്കൽഷോപ്പിലെ കൗണ്ടറിൽ പിറന്ന ഈ കവിത ഇന്നത്തെ പ്രണയദിനത്തിൽ ഇവിടെ ചേർക്കുന്നു . 
കവിത -  രാധികേ -- ----
        സതീശൻ മാവില 
         ===========
       വന്നു നീ വിരിയിച്ചൊരെൻ ഉൾപ്പൂവിൽ നിറയുന്ന മധുവുണ്ട് ഹർഷോന്മാദ രാഗമഞ്ജരി തൂവി 
       നിർവൃതി ഒരുക്കുക മുഗ്ദചാരുതേ നിത്യം , ചോടുവെക്കുക ചുറ്റും ചിലമ്പിൻ താളങ്ങളി - 
       ലരുവികൾ ചിരിക്കട്ടെ കരിവളകളാം കൊച്ചു കുരുവികൾ ചിലക്കട്ടെ തരുനിര തളിർക്കട്ടെ , 
      ഉള്‍പ്പുളകങ്ങളാം മലരുകളുലയട്ടെ !
         നാണമെന്തിനാണാനുരാഗ ലോലരാം നമ്മൾക്കെറിയാം പിച്ചിച്ചീന്തിപ്പാരിൻറെ നിയമങ്ങൾ 
         ഒത്തുചേർന്നൊരുമിച്ചിന്നൊരുക്കാം പ്രപഞ്ചത്തിന്നുൾത്തുടിപ്പുകൾ , നവ്യ സുന്ദര സൗഭാഗ്യങ്ങൾ !
   കാലത്തിൻ മിഴിച്ചെപ്പിൽ കൊഴിയും ദിനങ്ങളെ മദിരോത്സവങ്ങൾതൻ തൂമുത്തായ്‌ ചമച്ചീടാം , 

   സ്പന്ദനം കൊള്ളും കരൾച്ചെണ്ടതൻ താളംകേട്ട് ജീവനിൽ ജീവൻചാലിച്ചൊന്നിച്ചു മയങ്ങീടാം !

    കാണ്മതില്ലലോ നമ്മളെന്നുമെന്നുമീ ജീവ സാനുവിൽ വസന്തത്തിൻ നർത്തനമല്ലാതൊന്നും 
    കേൾപ്പതില്ലല്ലോ നമ്മളാത്മാവിലനശ്വര സംതൃപ്ത ഗാനാലാപ മഞ്ജരിയല്ലാതൊന്നും ! 
             മാദക സ്വപ്നങ്ങൾതൻ മായിക സങ്കൽപ്പത്തിൻ പുല്ലണിപ്പടർപ്പിലും; സാഗര സംഗീതത്തിൽ 
             പുളകം വിതച്ചെത്തും സാന്ദ്രമാമോമൽ ശീത ചാമരം വീശും കാറ്റിലലിഞ്ഞും നീലാഭമാ- 
             മംബരം ചോക്കുന്നതും, താരകൾ പൂക്കുന്നതും കണ്ടുനാം സഖീ നിത്യമാത്മാവിൽ ദുഖാശ്ലേഷ 
            വീചികൾ കൊടുങ്കാറ്റായി നുരചിന്നുബോൾ പ്പോലും !
    നിൻ കടക്കണ്ണിൽ തുടിച്ചുണരും വികാരത്തിൻ സ്നിഗ്ദപൂർണ്ണമാം ശ്യാമ വർണ്ണങ്ങൾ ചാലിച്ചെന്നും  
    രാധികേ ചമക്കുകെൻ ജീവനിലൊരായിരം മാരിവില്ലുകൾ! വർണ്ണ മാരിവിൽ കുടീരങ്ങൾ !
            മന്ദഗാമിനീ നിന്റെ മാനസച്ഛിപ്പിക്കുള്ളിലുതിരും വെണ്മുത്തുകൾ കോർത്തുഞാനണിഞ്ഞാത്മ 
            ബന്ധത്തിന്നജയ്യമാ മാലയമൊരുക്കട്ടെ ; സ്വപ്നമൊക്കെയും ശുദ്ധയാഥാർഥ്യമാക്കാൻ മുഗ്ധ -
            സംഗീത സ്വരാമൃത ധാരയായ് തീരാം നമ്മൾക്കലിയാം , അലിഞ്ഞലിഞ്ഞൊഴുകാം ,
            കിനാക്കളെ കൈവിട്ടു ധന്യം , നിത്യം ധന്യജീവിതമാടാം ! 








Friday, 25 August 2017

എന്റെ മലയാളം - രചന - സതീശൻ മാവില

നിളയുടെ പുളിനങ്ങൾ പുളകങ്ങളാക്കുന്ന 
മലയാളമേ സർഗ്ഗ സൗഭാഗ്യമേ 
തുഞ്ചനും കുഞ്ചനും പാടിയുണർത്തിയ 
നിർമ്മല ഭാവനാ സൗന്ദര്യമേ - എന്റെ 
മലയാള ഭാഷതൻ കേദാരമേ ---

മരതകപ്പട്ടുടുത്ത മാമലകൾ നിന്റെ - 
 മഹിതമാം സൗന്ദര്യ സഞ്ജയങ്ങൾ 
പടഹമടിച്ചുണരും സാഗരത്തിരകളാൽ 
ആലാപനം ദിവ്യ സങ്കീർത്തനം 
എന്നും മലയാള സൗന്ദര്യ സങ്കീർത്തനം 

നേർക്കച്ച മുണ്ടുടുത്ത മലയാളി  മങ്കതൻ 
ചിരിപോലു മൊരു  പുണ്യ വസന്തം 
അതിരുകളില്ലാത്ത ഹൃദയങ്ങളിൽ പൂക്കും 
നിർമ്മല സ്നേഹത്തിൻ പൂക്കൾ 
എന്റെ മലയാളമേ നിന്റെ സുകൃതം 
                                       
                                                  ========= രചന -സതീശൻ മാവില ==

Tuesday, 14 March 2017

               ഇരകള്‍ -   കവിത  
                         സതീശന്‍ മാവില 
              ============================
  ജനിച്ച നാളിലേ കിളിര്‍ത്ത മോഹങ്ങള്‍ 
വരണ്ട കൊക്കുകള്‍ പിളര്‍ന്ന് നില്‍ക്കുമ്പോള്‍ തുടുത്ത യൌവനം തെരുവ് പട്ടിപോല്‍ 
മംസക്കടക്കുമുന്നിലിന്നിരയെ തേടുമ്പോള്‍ കിനാക്കള്‍ കൂട്ടിയിട്ടടച്ച വാതിലിന്നിരുള്‍ 
മുറിക്കുള്ളില്‍ യുവ
ത്വമാടുമ്പോള്‍ 
ഇരുട്ടുവീഴുമീ ചരിത്ര ഭൂവിന്റെ 
ചതഞ്ഞ പാതയില്‍ തരിച്ചു നില്‍പ്പു നാം !
  ദുഷിച്ച കാമവും പകക്കലികളും ദുരയും 
ദുര്‍മ്മത്ത വികാര വേഴ്ചയും 
വിലക്ക് വെച്ചൊരീ തെരുവ് ചന്തയില്‍ 
വിലയ്ക്ക് വാങ്ങുവാനെവിടെ  നന്മകള്‍ 
ആര്‍ക്ക് വില്‍ക്കുവാന്‍ ദയാനുകമ്പകള്‍ !!
   മരിക്കുവോളമീ ജനിച്ച മണ്ണിന്റെ 
മധുരമൂറ്റുവാന്‍ കൊതിച്ചു നാം പണ്ടേ 
തളരുവോളമീ ഹരിത കാന്തിയില്‍ 
നൃത്തമാടുവാന്‍ കൊതിച്ചിരുന്നു നാം 
നിറഞ്ഞ ചിന്തതന്‍ നനുത്ത പായയില്‍ 
നറുനിലാവിന്റെ പാല്‍ക്കിനക്കളാല്‍
പുതച്ചുറങ്ങിയ കാലമേ വിട !
തപിച്ച മാനസം തണുത്തുറയുവാന്‍ കുളിരുമായ് വരും കിനാക്കളേ വിട ! 
നിറങ്ങള്‍ മായുമീ പ്രപഞ്ച ജാലക 
പടിക്കു പിന്നിലെ ചതിക്കുഴികളില്‍ 
വല വിരിച്ചിട്ട ചിലന്തികള്‍ക്ക് നാം 
ഇരകള്‍ മാത്രമാണെന്നതേ സത്യം !!!

Friday, 3 March 2017




മേലാകെ സ്വര്‍ണ്ണം പൂശി 
കര്‍ണ്ണികാരമേ നീയെന്‍ 
തൊടിയിലിന്നിങ്ങിനെ
ആരേ പ്രതീക്ഷിപ്പൂ ? 
സ്നേഹവും സമൃദ്ധിയും 
മനസ്സില്‍ കണിവെച്ച് 
മേടത്തിലെത്തും നിന്റെ 
കാമുകനാകും വിഷു ---
                    ---സതീശന്‍ മാവില 

Wednesday, 26 August 2015

                             പുത്തന്‍ പൂത്തിരുവോണം - കവിത 
                                                                 --- സതീശന്‍ ഇരിട്ടി 
                                 *********************************
വീണ്ടും വരുന്നൂ തിരുവോണമേതോ
 ചരിത്രമുണര്‍ത്തുന്ന ചാരുത മാത്രമായ് !
കൂരിരുട്ടേറും മനസ്സില്‍ നിലാവിന്റെ 
തൂവെട്ടമേല്‍ക്കും നറുമലര്‍ ചാര്‍ത്തായ് !!
  പാടാന്‍ മറന്നൂ കുയിലുകള്‍ ,
 പാട്ടിന്റെയീണം മറന്നൂ ചകോരങ്ങള്‍  , 
താളവും മേളവുമേറ്റും പുഴകള്‍ മരിച്ചു 
വികൃതമാവുന്നെന്റെ സുന്ദര കേരളം !
  കാടില്ല, മേടില്ല , കാട്ടാറുകള്‍ചൊല്ലു മാനന്ദസംഗീതമില്ല ;
മാനും മയിലും പദംപറഞ്ഞാടുന്ന കാനന ഭംഗിയൊഴിഞ്ഞു
തൂശനിലയില്ല ,തുമ്പപ്പൂ ചോറില്ല , പാലടയില്ല ,പഴംനുറുക്കില്ല 
പുത്തനുടുപ്പിട്ട മങ്കമാര്‍ക്കായിന്നോ-
രൂഞ്ഞാല് കെട്ടുവാന്‍ പൂമരമില്ല .
തുമ്പിക്ക് തുള്ളുവാനെങ്ങ് തുമ്പാക്കുടം 
കൂന്തലില്‍ ചൂടുവാനെങ്ങ് പൂമുല്ലകള്‍
 പൂക്കളില്‍ തേനുണ്ട് പാറിപ്പറക്കുവാന്‍
പൂമ്പാറ്റകള്‍ക്കിനിയെങ്ങുണ്ട് പൂവുകള്‍ ? 
പിച്ചിയും, തെച്ചിയും , മുക്കുറ്റിയും 
നറു ഗന്ധം പരത്തുന്ന ചെമ്പകപ്പൂവും 
ചിരിച്ചു നില്‍ക്കുന്നൊരു വീട്ടു മുറ്റങ്ങള്‍ മറഞ്ഞൂ 
കിനാക്കളില്‍ പൊങ്ങും നിഴല്‍ ചിത്രമായി ?
വിണ്ടു വിളര്‍ത്ത നെല്‍ പ്പാടങ്ങളും -
വറ്റി വെണ്‍മണല്‍ ചൂടും പുഴകളും 
ചൂടേറ്റു വാടിക്കരിഞ്ഞ ലതകളും 
വാടിയ പൂക്കളും ചൂടുമെന്‍ നാടിന്റെ വാടിയില്‍ 
വീണ്ടും വരുന്നൂ തിരുവോണ മേതോ 
ചരിത്രമുണര്‍ത്തുന്ന ചാരുത മാത്രമായ്  !!!
  കാലപ്രവാഹ കുതിപ്പി ലൊഴുക്കിലൂടെത്ര 
ഋതുക്കള്‍ മറഞ്ഞു മറഞ്ഞു പോയ്‌ 
പേമാരി പെയ്യുന്ന വര്‍ഷവും പൂക്കള്‍തന്‍ 
താളമായെത്തും വസന്തവും ,മഞ്ഞിനാല്‍ 
ഭൂമുഖം മൂടും ശിശിരര്‍ത്തുവും കനല്‍ -
മൂടിനില്‍ക്കുന്നൊരു ഗ്രീഷ്മമായ് മാറവേ :
എങ്ങും കിരാത രാഷ്ട്രീയോപചാപങ്ങള്‍ 
ഈ നറും മണ്ണില്‍ നിന്നീര്‍പ്പം വലിച്ചെടു- 
ത്താര്‍ത്തരായ് താളത്തിലാടി ത്തിമാര്‍ക്കവേ 
ചുട്ടു പൊള്ളുന്നൂ മണല്‍ത്തരി ഈ വെന്ത മണ്ണിലോ 
ജീവിതം ദുസ്സഹം , ദുഷ്കരം !!!
  എങ്കിലും പൂമുഖത്തെ കൊച്ചു മേശമേല്‍ 
പുഞ്ചിരിച്ചാടുന്നു പൂക്കളം പൂവിളി ,
പുത്തനുടുപ്പിട്ട മങ്കമാര്‍ ,ഓണത്തല്ലുകാര്‍ 
വേഷങ്ങളില്‍ നിറം ചാര്‍ത്തി പുലിക്കളി ,
തൂശനിലയിട്ടുസദ്യ ,
മതിമറന്നാടുന്നു പാടുന്നു കേരളം കോമളം ,
കണ്ണുകള്‍ക്കാനന്ദമായ് പാടിയാടിത്തിമര്‍ക്കുന്നു !!!
   പുത്തന്‍ തലമുറക്കായ് നമ്മള്‍ തീര്‍ത്തിടും 
വര്‍ത്തമാനത്തിന്റെ ഓണം --
വിപണിയില്‍ വില്‍പ്പനക്കിറ്റായ് പിറന്നു വീഴുന്നോരു
കച്ചവടത്തിന്റെയോണം --
മദിക്കുവാന്‍ മദ്യത്തിലാടിത്തിമര്‍ക്കുവാന്‍ 
കാത്തു നില്‍പ്പോര്‍ക്കുള്ളോരോണം----
ഇതാണെന്റെ ഓണം ! ഇതിന്നിന്റെ ഓണം !!
മണ്ണിന്‍ മണം ചോര്‍ന്ന പുത്തനാമോണം !!!
  നെഞ്ചിലെ സ്വപ്നക്കിളിക്കൂട്ടില്‍ നിന്നുമൊരോണക്കിളി 
തനിച്ചേകനായ്‌ പാടി --
വീണ്ടും വരുന്നിതാ പൂത്തിരുവോണം -- 
വീണ്ടും വരുന്നിതാ പൊന്‍തിരുവോണം --
മണ്ണിന്‍ മണം വാര്‍ന്ന് പാഴ്ക്കിനാവായൊരു 
സ്വപ്നങ്ങളില്‍ സ്വപ്നമായ പൊന്നോണം !!!!!!

                                                                        
            

Friday, 29 May 2015

വരിക സ്വപ്നമേ --- -- സതീശന്‍ മാവില

വ്യഥിത ചിന്തകള്‍ വെയില്‍ വിരിച്ചിട്ട 
തപിത വീഥിയില്‍ കുളിരൊരുക്കുവാന്‍ 
വരിക സ്വപ്നമേ തപിതമെന്റെയീ 
ഹൃദയ താളത്തിനര്‍ത്ഥം ചമയ്ക്കുക !

   പുതിയ പാതകള്‍, പുതിയ പഥികരും ,
പുതിയ ചിന്തകള്‍, പുതിയ ചന്തകള്‍ :
പുതിയ രാഗങ്ങള്‍, പുതിയ ദ്വേഷങ്ങള്‍, 
പുതിയ പാഠങ്ങള്‍, പുതിയ പാട്ടുകള്‍, 
പുതിയ കാമവും, പുതിയ ശീലവും ,
ദുര തിളയ്ക്കുന്ന പുതിയ മോഹവും
 :
ചതിയില്‍ വീഴ്ത്തുവാന്‍ കുഴി കുഴിക്കുവോര്‍ 
കുടില വേലയാലതിര് മാന്തുവോര്‍ ,
ഇവിടെയല്ലോ കിതച്ചു നില്‍പ്പുഞാന്‍, 
ഇവിടെയല്ലോ തളര്‍ന്നിരിപ്പു ഞാന്‍ !!
      കുടില ചിന്തകള്‍ പൊരി വെയില്‍ തീര്‍ത്ത 
തപിത ഭൂമിയില്‍ തണലൊരുക്കുവാന്‍ 
മധുര സ്വപ്നമേ വരിക നീയെന്റെ 
ഹൃദയ താളത്തിനര്‍ഥം ചമയ്ക്കുക !!!

Monday, 29 December 2014

നിറയേ പ്രതീക്ഷതന്‍ പൂത്താലമേന്തി 
മുന്നിലെത്തിടും പുതു വര്‍ഷമേ നിനക്ക് നമോവാകം !
കുറക്കുന്നു നീ മനുഷ്യായുസ്സിലൊരു ദിനം ,
കൂട്ടുന്നൂ കലണ്ടറില്‍ പുത്തനാമൊരുവര്‍ഷം !
എന്നുമീ അനന്തമാമപാരതക്കുമേല്‍ 
യുഗങ്ങള്‍ വരും വന്നുപോയുമിരിക്കും , പക്ഷേ -
പാഠം പഠിക്കില്ലോരിക്കലും മനുഷ്യന്‍ -
വിശാലമീ ഹൃദയം ഞെക്കിക്കൊല്ലും 
സ്വാര്‍ത്ഥ മോഹത്തിന്‍ കൈയ്യാല്‍ !
നൂറ്റാണ്ടുകളോളം ജീവിക്കുമെന്നോര്‍ത്തവന്‍ 
കെട്ടുന്ന മനക്കോട്ടക്കെന്തൊരര്‍ഥ മീ ഭൂവില്‍ !!!
     എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ 
                പുതു വത്സരാശംസകള്‍ ***********