മുപ്പത്തി എട്ട് വർഷം മുൻപ് എന്റെ ഇരുപത്തി നാലാം വയസ്സിൽ ഞാൻ എഴുതിയ ഒരു പ്രണയ കവിതയാണ് രാധികേ -- അന്ന് ഇരിട്ടിയിലെ കൃഷ്ണാ മെഡിക്കൽസ് എന്ന സ്ഥാപനത്തിൽ ജോലിചെയ്യുന്നതിനിടെ മെഡിക്കൽഷോപ്പിലെ കൗണ്ടറിൽ പിറന്ന ഈ കവിത ഇന്നത്തെ പ്രണയദിനത്തിൽ ഇവിടെ ചേർക്കുന്നു .
കവിത - രാധികേ -- ----
സതീശൻ മാവില
===========
വന്നു നീ വിരിയിച്ചൊരെൻ ഉൾപ്പൂവിൽ നിറയുന്ന മധുവുണ്ട് ഹർഷോന്മാദ രാഗമഞ്ജരി തൂവി
നിർവൃതി ഒരുക്കുക മുഗ്ദചാരുതേ നിത്യം , ചോടുവെക്കുക ചുറ്റും ചിലമ്പിൻ താളങ്ങളി -
ലരുവികൾ ചിരിക്കട്ടെ കരിവളകളാം കൊച്ചു കുരുവികൾ ചിലക്കട്ടെ തരുനിര തളിർക്കട്ടെ ,
ഉള്‍പ്പുളകങ്ങളാം മലരുകളുലയട്ടെ !
നാണമെന്തിനാണാനുരാഗ ലോലരാം നമ്മൾക്കെറിയാം പിച്ചിച്ചീന്തിപ്പാരിൻറെ നിയമങ്ങൾ
ഒത്തുചേർന്നൊരുമിച്ചിന്നൊരുക്കാം പ്രപഞ്ചത്തിന്നുൾത്തുടിപ്പുകൾ , നവ്യ സുന്ദര സൗഭാഗ്യങ്ങൾ !
കാലത്തിൻ മിഴിച്ചെപ്പിൽ കൊഴിയും ദിനങ്ങളെ മദിരോത്സവങ്ങൾതൻ തൂമുത്തായ് ചമച്ചീടാം ,
സ്പന്ദനം കൊള്ളും കരൾച്ചെണ്ടതൻ താളംകേട്ട് ജീവനിൽ ജീവൻചാലിച്ചൊന്നിച്ചു മയങ്ങീടാം !
കാണ്മതില്ലലോ നമ്മളെന്നുമെന്നുമീ ജീവ സാനുവിൽ വസന്തത്തിൻ നർത്തനമല്ലാതൊന്നും
കേൾപ്പതില്ലല്ലോ നമ്മളാത്മാവിലനശ്വര സംതൃപ്ത ഗാനാലാപ മഞ്ജരിയല്ലാതൊന്നും !
മാദക സ്വപ്നങ്ങൾതൻ മായിക സങ്കൽപ്പത്തിൻ പുല്ലണിപ്പടർപ്പിലും; സാഗര സംഗീതത്തിൽ
പുളകം വിതച്ചെത്തും സാന്ദ്രമാമോമൽ ശീത ചാമരം വീശും കാറ്റിലലിഞ്ഞും നീലാഭമാ-
മംബരം ചോക്കുന്നതും, താരകൾ പൂക്കുന്നതും കണ്ടുനാം സഖീ നിത്യമാത്മാവിൽ ദുഖാശ്ലേഷ
വീചികൾ കൊടുങ്കാറ്റായി നുരചിന്നുബോൾ പ്പോലും !
നിൻ കടക്കണ്ണിൽ തുടിച്ചുണരും വികാരത്തിൻ സ്നിഗ്ദപൂർണ്ണമാം ശ്യാമ വർണ്ണങ്ങൾ ചാലിച്ചെന്നും
രാധികേ ചമക്കുകെൻ ജീവനിലൊരായിരം മാരിവില്ലുകൾ! വർണ്ണ മാരിവിൽ കുടീരങ്ങൾ !
മന്ദഗാമിനീ നിന്റെ മാനസച്ഛിപ്പിക്കുള്ളിലുതിരും വെണ്മുത്തുകൾ കോർത്തുഞാനണിഞ്ഞാത്മ
ബന്ധത്തിന്നജയ്യമാ മാലയമൊരുക്കട്ടെ ; സ്വപ്നമൊക്കെയും ശുദ്ധയാഥാർഥ്യമാക്കാൻ മുഗ്ധ -
സംഗീത സ്വരാമൃത ധാരയായ് തീരാം നമ്മൾക്കലിയാം , അലിഞ്ഞലിഞ്ഞൊഴുകാം ,
കിനാക്കളെ കൈവിട്ടു ധന്യം , നിത്യം ധന്യജീവിതമാടാം !
